Saturday, October 24, 2009

പാലഭിഷേകം


ഇഷ്ട താരങ്ങൾക്ക് അമ്പലങ്ങൾ പണിയുന്ന തമിഴ്നാട്ടിൽ, ഓരോ സിനിമയുടെ റിലീസും ഉത്സവങ്ങളാണ്.റിലീസ് ദിവസം, കൊട്ടും പാട്ടും, കൂറ്റൻ കട്ടൌട്ടുകളും, കട്ടൌട്ടുകൾക്കു മുകളിലൂടെയുള്ള പാലഭിഷേകവും,ആരാധകരുടെ വാക്കുതർക്കങ്ങളും കത്തികുത്തും അവിടെ ഒരു പതിവു കാഴ്ചയാണ്. നൂറ് കണക്കിന് ലിറ്റ്‌ർ പാൽ ഇങ്ങനെ അഭിഷേകങ്ങൾക്കായി ചിലവക്കുന്നുണ്ടന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വാങ്ങികൊണ്ട് പോകുന്ന പാൽ പേക്കറ്റിന് തുളയിട്ട് വഴിയിൽ കണ്ട സൂപ്പർസ്റ്റാറിന്റെ പോസ്റ്റ്‌റിൽ അഭിഷേകം നടത്തുന്ന തമിഴന്റെ ഫോട്ടോ ഒരിക്കൽ പത്രത്തിൽ കണ്ടിരുന്നു.തമിഴന്റെ ഈ വക കോപ്രായങ്ങളേയും, സിനിമാഭ്രാന്തിനേയും കണക്കിന്
പരിഹസിച്ചിരുന്ന മലയാളിക്ക്, പക്ഷെ കഴിഞ്ഞ ആഴ്ച്ച പഴശ്ശിരാജയുടെ റിലീസ് കേന്ദ്രങ്ങളിലെ കോപ്രായങ്ങൾ കണ്ടപ്പോൾ, തങ്ങളും പാണ്ടിയേക്കാൾ മോശമല്ലന്ന് ബേധ്യപ്പെട്ടു. ഒരുപക്ഷെ വളരെ നാളുകൾക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ഒരു നല്ല സിനിമ വന്നതിന്റെ ആഹ്ലാദമായിരിക്കാം.ടിവിയിൽ ലൈവായി ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ സഹമുറിയൻ അണ്ണൻ ചോദിച്ചു “എന്നാ തമ്പിയിത്, നമ്മെ ഊരിലെ പൈത്യം നിങ്കെ ഊരിലും വന്താച്ചാ?. മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ ഈ ഫേൻസ് സംസ്കാരം അതിന്റെ പീക്ക് പോയന്റിൽ എത്തി നിൽക്കുകയാണ്. ചിലപ്പോൾ ഈ കോപ്രായങ്ങൾ പരിധി വിടുന്നില്ലേന്ന് ഒരു സംശയം.സൂപ്പർസ്റ്റാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആർത്തു വിളിക്കുക, സ്ക്രീനിലേക്ക് പഷ്പവൃഷ്ടി നടത്തുക, മറ്റു താരങ്ങളുടെ സിനിമകളെ കൂകിതോൽ‌പ്പിക്കുക, തുടങ്ങിയ ഫേൻസ് കലാപരിപാടികൾ മലയാള സിനിമക്ക് ആരോഗ്യപരമാണോന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തിയ്യറ്ററുകളിൽ പോയി സിനിമ കാണുന്ന കുടുബപ്രേക്ഷകരുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത്, ഇത്തരം ‘കലാപരിപാടികൾ’ അവരെ കൂടുതൽ അകറ്റാനേ വഴിയുള്ളു. ഇഷ്ട് താരത്തിന്റെ പ്രതിമയിൽ സ്വന്തം വിരൽ മുറിച്ച് രക്താഭിഷേകം നടത്തുന്ന ഭ്രാന്തൻ ആരാധകരെ മലയാള മണ്ണിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല.









Saturday, September 19, 2009

വിശുദ്ധ പശുക്കളുടെ പ്രഹസനങ്ങൾ

‘വിശുദ്ധ പശു’ ഈ ആഴ്ച ചാനലുകൾക്ക് ആഘോഷിക്കാൻ കിട്ടിയ പുതിയ പദപ്രയോഗം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'S' ആകൃതിയും,വിശുദ്ധ വെളിപ്പെടുത്തലും കൊണ്ട് ബോറടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ കക്ഷിയുടെ വരവ്. തരൂർ സാറിനു നന്ദി. പഞ്ചനക്ഷത്ര സംസ്കാരമുള്ള തരൂരിനെ പോലെയുള്ള മില്ല്യനയർ ബ്യൂറോക്രാറ്റുകളോട് കന്നുകാലി ക്ലാസ്സിൽ യാത്ര ചെയ്യാൻ പറയുന്ന ഹൈക്കമാന്റിനെല്ലേ സത്യത്തിൽ വിവരമില്ലാത്തതെന്ന് സംശയിച്ചു പോകുന്നു. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ അപൂർവ്വമായി വരികയാണ്. അങ്ങനെ പ്രവർത്തിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരല്ലാം ഇന്ന് പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ പടമായിരിക്കുന്നുണ്ട്. ഇന്നുള്ള എം.പിമാരിൽ ഭൂരിപക്ഷവും ജനങ്ങളുമായി ബന്ധമില്ലാത്ത കോടിശ്വരന്മാരാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യാത്രാചിലവ് ചുരുക്കിയുള്ള ഈ നാടകം കളി എത്ര നാൾ ഇവർ തുടരും. വീടു മോടി പിടിപ്പിക്കാനും, സുരക്ഷാക്രമീകരണങ്ങൾക്കും, ഓഫീസ് സ്റ്റാഫിനുമായി കോടികളാണത്രെ ഇവർ ചിലവിടുന്നത്. ഒരു മന്ത്രി തന്റെ ഓഫീസിൽ ഇറ്റാലിയൻ മാർബിൾ വിരിക്കാൻ പറഞ്ഞു പോലും.(ഇറ്റാലിയൻ ആയാൽ മേഡം സന്തോഷിക്കുമായിരിക്കും).
സാർ,
ഞങ്ങൾ കന്നുകാലികൾക്ക് ഒരു അപേക്ഷയുണ്ട്. ദയവായി താങ്കളെ പോലെയുള്ള കുബേരന്മാർ കന്നുക്കാലി ക്ലാസ്സിൽ യാത്ര ചെയ്യരുത്.ടിക്കറ്റ് ദൌർലഭ്യവും,അമിതമായ ചാർജ്ജും, തൊട്ട് തൊട്ടുരുമിയുള്ള ഇരിപ്പിടവും,ആട്ടും തുപ്പുമായി ഞങ്ങൾ ഇപ്പോഴെ ദുരിതത്തിലാണ്. തങ്കളെ പോലെയുള്ള വിശുദ്ധ പശുക്കളും,അവരുടെ പരിചാരകരും,കരിമ്പൂച്ചകളും ചേർന്ന് ഞങ്ങളുടെ കന്നുകാലി ക്ലാസ്സിലെ യാത്രാദുരിതം വർദ്ധിപ്പിക്കരുത്. താങ്കളെ പോലുള്ളവരുടെ സാന്നിധ്യം ഞങ്ങളുടെ സുരക്ഷക്കും ഭീഷിണിയാണ്. എപ്പോഴാണ് കല്ലേറ് വരുന്നതെന്ന് അറിയില്ലല്ലോ!!!

Saturday, May 16, 2009

സഖാക്കൾ ഇനി ജനങ്ങളിലേക്ക് ഇറങ്ങട്ടേ..

ഇതൊരു ഷോക്ക് ട്രിറ്റ്മെന്റാണ്.. ഇടതുപക്ഷത്തിനു ഒരു തിരിച്ചടി എല്ലാവരും പ്രതിക്ഷിച്ചിരുന്നെങ്കിലും, ഇത്രയും കനത്തൊരു തോൽ‌വി എതിരാളികൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.തങ്ങളുടെ ഉരുക്കു കോട്ടയായ ബംഗാളിൽ പോലും പാർട്ടിക്ക് തിരിച്ചടിയെറ്റു.തങ്ങളുടെ നയങ്ങളിലുണ്ടായ വ്യതിയാനവും,തമ്മിൽ തല്ലുമാണ് ഇടതുപക്ഷ പാർട്ടികൾക്ക് ഏറ്റ പരാജയത്തിനു കാരണം എന്നതിൽ യാതെരു സംശയവുമില്ല.ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.ഒരു വശത്ത് തങ്ങളുടെ പിടിവാശിയും കുതുകാൽ വെട്ടും,താൻപോരിമയും കാരണം ശിഥിലാമായ ഇടത്തു പക്ഷമുന്നണി,മറുവശത്ത് പാർട്ടി നേതാക്കളുടെ തെറ്റായ നിലപാടുകൾ മൂലം കൊഴിഞ്ഞു പോകുന്ന് അണികൾ.പാർട്ടിക്കെതിരായ നിഷേധവോട്ടുകളെ നിഷേധിച്ച് പാർട്ടി നേത്രത്തതിന് എത്രനാൾ മുന്നേട്ട് പോകാൻ കഴിയും?. നേതാക്കൾ തെറ്റ് തിരുത്തി, മത-തീവ്രവാദികളുടെ സഹവാസം നിർത്തി, ദന്തഗേപുര വാസികളാകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കാം...

Friday, April 24, 2009

അക്ഷയതൃതീയ ആർക്ക് ഭാഗ്യം കൊണ്ട് വരും?

അതി രാവിലെ ഫോണിന്റെ മണിയടി കേട്ടിട്ടാണ് ഉറക്കമുണർന്നത്.ഉറക്ക ഭംഗത്തിന്റെ ഒരു ചെറിയ നീരസത്തോടെ തന്നെ ഫോൺ എടുത്തു. അങ്ങേ തലക്കെൽ നാട്ടിൽ നിന്നും ഭാര്യയാണ്.

“അതെയ് ഒരു ചറിയ കാര്യം പറയാൻ ഉണ്ടായിരുന്നു, നാളെ അക്ഷയത്രിതിയാണ്.ഒരു തരി സ്വർണ്ണം മറക്കാതെ വാങ്ങിക്കോളോ, മറക്കരുത്”

“നാളെ തന്നെ വാങ്ങണോ?

“പിന്നെയല്ലാണ്ട്, അന്ന് സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ ഭാഗ്യം വരുമെത്രെ,ടിവിയില്ല് പരസ്യം കണ്ടില്ലെ?”

അങ്ങനെയാണങ്കിൽ സ്വർണ്ണം വാങ്ങുന്നവരല്ലാം കുബേരന്മാരായാൽ പിന്നെ ഈ നാട്ടിൽ പാവങ്ങൾ ആരും ഉണ്ടാവില്ലല്ലോ”. ഞാൻ ഒരു സംശയം ചോദിച്ചു

“ഞാൻ പറയാനുള്ളത് പറഞ്ഞു”.കുറച്ചു പരിഭവത്തോടെ തന്നെയാണ് പുള്ളിക്കാരത്തി ഫോൺ വെച്ചിട്ടുള്ളത്. അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം T.V,പത്രം തുടങ്ങി എവിടെ നോക്കിയാലും അക്ഷയതിതീയ കൊണ്ട് വരുന്ന ഭാഗ്യത്തിന്റെ പ്രലോഭനങ്ങൾ മാത്രം.കഴിഞ്ഞ ഒരാഴ്ചയായി T.V ഓൺ ചെയ്താൽ കാണുന്നത് സ്വർണ്ണ കച്ചവടക്കാരുടെ കിടമത്സരവും,വാഗ്ദാന പെരുമഴയും മാത്രം. അത്രയെന്നും പ്രചാരമില്ലാതിരുന്ന ഈ ദിനത്തിന്, ഇത്രയും പ്രചാരം നൽകിയത് ഇവിടെത്തെ ഗോൾഡ് ബിസിനസ്സ്കാർ തന്നെയാണ്..
എന്താണ് അക്ഷയതൃതീയ?
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വസിക്കുന്നു.മത്സ്യപുരാണത്തിലും,നാരദീയപുരാണത്തിലും അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഒരു പാട് ഐതീഹ്യങ്ങളും ഇതിനു പിന്നിലുണ്ട്.അന്നേ ദിവസം വാങ്ങിക്കുന്ന വസ്തുക്കൾക്ക് പിന്നിടൊരിക്കലും ക്ഷാമം വരില്ലെത്ര!! അതു കൊണ്ട് തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനായി ആളുകൾ ഇന്നെ ദിവസം തിരഞ്ഞടുക്കുന്നു.
പക്ഷെ പുരാണങ്ങളിൽ ഇതോടനുബന്ധിച്ച് പറയുന്ന ചില കാര്യങ്ങൾ നമ്മൾ മന:പൂർവ്വം മറന്ന് പോകുന്നുണ്ട്.. അക്ഷയതൃതീയ ദിനത്തിൽ ദാനധർമ്മാദികൾ - വിശേഷ്യാൽ ദാനങ്ങളിൽ ഏറ്റവും പുണ്യമായി കരുതുന്ന അന്നദാനം തുടങ്ങിയ സത്കർമ്മങ്ങൾ നടത്തിയതിനു ശേഷമാണ് നിങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ട് വരേണ്ടത്.അങ്ങനെ ചെയ്യുന്ന എത്ര പേർ നമ്മുക്കിടയിൽ ഉണ്ട്. ആഭരണക്കടയിലെ ‘സെയിൽ‌സ് മേൻ‌മ്മാരോ’, വിശ്വസ്ത സ്ഥാപനങ്ങളുടെ മുതലാളിമാരോ മേൽ‌പ്പറഞ്ഞ കാര്യം നമ്മളോട് പറയുകയോ അവരുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യാറില്ലല്ലോ.
**********

Friday, March 27, 2009

സഖാക്കളെ മുന്നോട്ട് (എങ്ങോട്ട്)

പി ക്യഷ്ണപിള്ളയുടെ, സഖാക്കൾക്ക് എന്നും ആവേശകരമായ മുദ്രാവാക്യം . ഒളിവിൽ കഴിഞ്ഞും, മർദ്ദക ഭരണകൂടങ്ങളുടെ കൊടിയ പീഢനമേറ്റും,പട്ടിണികിടന്ന്,‘പരിപ്പുവടയും കട്ടൻ ചായയും’ ഭക്ഷണമാക്കി സഖാക്കൾ വളർത്തിയ പാർട്ടി,സാമ്രജ്യത്വ - വർഗ്ഗീയ-മത ശക്തികൾക്കെതിരെ മുദ്രാവാക്യം ഉയർത്തിയ പാർട്ടി,എന്തിന്, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്ന് പറഞ്ഞ മാക്സിന്റെ പാർട്ടി-വർത്തമാന കാലത്തിൽ അവയല്ലോം വാരിപുണരുമ്പോൾ,സഖാക്കളെ നിങ്ങൾ എങ്ങോട്ടാണന്ന ചോദ്യം ഉയരുന്നു. ഒരു വശത്ത് വിശാല ഇടതുപക്ഷ ഐക്യം എന്ന് വാചകമടിക്കുകയും മറുവശത്ത് അവരെയെല്ലാം മുന്നണിയിൽ നിന്ന് ചവിട്ടിപുറത്താക്കി pdp,പഴയ bjp കാരൻ രാമൻപിള്ളയുടെ ജനപക്ഷം തുടങ്ങിയ വർഗ്ഗിയകക്ഷികളുമായി കൂട്ടുകൂടുന്ന പുതിയ സമീപനമാണ് cpm കൈകൊണ്ടിട്ടുള്ളത്.ഒറിസ്സയിലെ ന്യുനപക്ഷങ്ങളെ സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ ഒരു ചെറുവിരൽ പോലും ഇനക്കാതിരുന്ന നവീൻ പട്നായിക്കുമായി കൂട്ടുചേരുകയും അതേ സമയം ന്യൂനപക്ഷങ്ങൾക്കു വേണ്ടി കണ്ണിർ ഒഴുക്കുകയും ചെയ്യുന്ന സഖാക്കൾ.പത്ത് വോട്ടിന് വേണ്ടി ഏത് ചെകുത്താന്മാരുമായി കൂട്ട് കൂടാം എന്ന് പോളസി. വി.പി.സിംഗ് അധികാരത്തൽ എത്തിയ 89-ലെ ഇലക്ഷനിൽ ബി.ജെ.പിയുമായി കൂട്ട് കൂടിയ ഇടതുപക്ഷം,അതിന് വലിയ വില കൊടുക്കേണ്ടി വന്നു.വെറും 2 സീറ്റിൽ നിന്നും 84 സീറ്റിലേക്കുള്ള BJPയുടെ വളർച്ചയും,പിന്നീട് അവരുടെ തീവ്രഹിന്ദുത്വ നിലപാടുകളും ഇന്ത്യാ രാജ്യം കണ്ടതാണ്. ഭരണപരാജയവും,അഴിമതി ആരോപണങ്ങളും,തമ്മിൽ തല്ലും കൊണ്ട് പൊറുതിമുട്ടിയ പാർട്ടിക്ക്,ജനശ്രദ്ധ തിരിച്ച് വിടാൻ ഒരു പുതിയ വിഷയം കൂടിയായി pdpയുമായുള്ള ബന്ധം.pdp വർഗ്ഗീയ കക്ഷിയാണോ അല്ലയോ എന്നുള്ള വിഷയത്തിലേക്ക് ശ്രദ്ധ/ചർച്ച കൊണ്ട് വരാൻ cpmന് കഴിഞ്ഞു.cpmഉം pdpയും ഇന്നും ഇന്നലെയുമായി തുടങ്ങിയ ബന്ധമല്ല, മറിച്ച് പണ്ടുണ്ടായിരുന്ന ഒളിസേവ മതിയാക്കി ഇപ്പോൾ പരസ്യമാഇ സേവ ചെയ്യുന്നു എന്നു മാത്രം.93ലെ ഒറ്റപ്പാലം ഉപതിരഞ്ഞടുപ്പിൽ എസ്.ശിവരാമൻ എന്ന SFI നേതാവ് ഒരു ലക്ഷ്ത്തിലധികം വോട്ടിന് ജയിച്ചത്,ബാബറി മസ്‌ജ്ജിദ് പ്രശ്നം മാത്രമായിരുന്നില്ല കാരണം PDP യുടെ പരസ്യമായ പിന്തുണ കൂടിയുണ്ടായിരുന്നു.മദനിയുടെ തീപൊരി പ്രസംഗങ്ങളുടെ കാസറ്റ് സഖാക്കൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.അന്ന് മദനിക്ക് പ്രസംഗിക്കാൻ സ്റ്റേജ് കെട്ടികൊടുത്ത ഇവർ തന്നെയാണ് പിന്നീട് അദ്ദേഹത്തെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ പേരിൽ തീവ്രവാദിയെന്ന് മുദ്രകുത്തി തമിഴ്നാട് സർക്കാറിന് പിടിച്ചു കൊടുത്തത്.അന്ന് സ: നായനാർക്കും പാർട്ടിക്കും വർഗ്ഗിയവാദിയായ മദനി ഇന്ന് ഇങ്ങനെ പിണറായിക്ക് നല്ലവനായി.കഴിഞ്ഞ ഇലക്ഷനിൽ പിഡിപി ക്ക് പൊന്നാനിയിൽ കിട്ടിയ വോട്ടിലാണ് സിപീഎം ന്റെ കണ്ണ്. ഒരു പക്ഷെ അന്ന് വിചാരണ കൂടാതെ ജയിലിൽ കിടന്നിരുന്ന മദനിക്ക് കിട്ടിയ സഹതാപ വോട്ടായിരുന്നു അതെന്ന് ആരു കണ്ടു.പിഡിപി വർഗ്ഗിയപാർട്ടിയാണോ അല്ലെയോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ,പിണറായി വിജയനും സഖാക്കളും നൂറ് തവണ ആവർത്തിച്ചാലും സത്യം സത്യമല്ലാതെ വരില്ലല്ലോ.പിഡിപി യുടെ ആദ്യ രൂപമായ ISS ന്റെ പ്രവർത്തനങ്ങളും, പിന്നിട് പിഡിപി യായി രൂപം മാറിയപ്പോഴും അവരുടെ നേതാക്കൾ സ്വീകരിച്ച് നിലപാടുകൾ കേരള സമൂഹം മറക്കാറായിട്ടില്ല.


വി.എസിനെ പോലെയുള്ളവർ ഒരു പരിധി വരെ പാർട്ടിക്കുള്ളിൽ ഇത്തരം പ്രവണതകൾക്കെതരെ പ്രതിഷേധ ശബ്ദം ഉയർത്തുന്നുണ്ടങ്കിലും,ഒടുവിൽ അവരും നിലവിലെ വ്യവസ്ഥിതിയുമായി ഒത്തു പോകുന്ന് കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.വി.എസ് പാർട്ടി വിട്ട് പോരാത്തിന് കാരണം ഒരു പക്ഷെ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് പാർട്ടിയെ ശുദ്ധികരിക്കാമെന്ന മൂഢവിശ്വാസം കൊണ്ടാവാം;അല്ലെങ്കിൽ അധികാരത്തിന്റെ മത്ത് അദ്ദേഹത്തേയും ബാധിച്ചിട്ടുണ്ടാവാം.ADB തുടങ്ങിയ കാര്യത്തിൽ അദ്ദേഹത്തിന്റെ മലക്കം മറച്ചിൽ കേരളം കണ്ടതാണല്ലോ.ബക്കറ്റിലെ വെള്ളമാകാതെ സമുദ്രത്തിന്റെ മാർതട്ടിൽ അലിഞ്ഞ ചേരാനാണാണ് പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം.സമുദ്രത്തെ പല തരത്തിൽ വ്യഖ്യാനിക്കാം,അഴിമതിയുടെ സമുദ്രമെന്നോ,വർഗ്ഗിയതയുടെ സമുദ്രമെന്നോ.അത്തരം സമുദ്രത്തിൽ അലിഞ്ഞ് ചേർന്ന് വൻ തിരമാലയായി കേരളത്തിൽ ആഞ്ഞടിക്കണം.അപ്പോഴേ ‘സുരക്ഷിത ഇന്ത്യ-ഐശ്വര്യ കേരളം’ എന്ന ജാഥയുടെ വിജയം പൂർണ്ണമാവുകയുള്ളു.ഈ വിവാ‍ദങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കിയ വ്യക്തി ഹുസൈൻ രണ്ടത്താണിയാണ്,അദേഹത്തെ ഒറ്റദിവസം കൊണ്ട് കേരളം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയക്കി മാറ്റിയില്ലേ നമ്മുടെ മാധ്യമങ്ങൾ എന്തായാലും പുതിയ സഖ്യത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാൻ ഇലക്ഷൻ കഴിയുന്നതു വരെ കാത്തിരിക്കാം.