Sunday, May 11, 2025

അമ്മ പകർന്നു തന്ന സാമ്പത്തിക പാഠങ്ങൾ..

 

വീട്ടിൽ പണ്ട് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പത്തായം ഉണ്ടായിരുന്നു. വീട്ടിലെ പലവഞ്ജനങ്ങളും അരിയും പാത്രങ്ങളും സൂക്ഷിച്ച് വെച്ചിരുന്ന ഞങ്ങളുടെ ഡൈനിങ്ങ് ടേമ്പിൾ കം പത്തായം. എങ്ങാനം വഴിതെറ്റി ആരേങ്കിലും വിരുന്നുകാരായി വന്നാൽ ചായയും പലഹാരങ്ങളും വിളമ്പിയിരുന്നത് ഈ പത്തായത്തിന് മുകളിൽ വെച്ച് ആയിരുന്നു. അതിനുള്ളിൽ വലിയ ഒരു അലുമിനിയം ഡബ്ബ ഉണ്ടായിരുന്നു. എന്നും ചോറ് വെയ്ക്കാനുള്ള അരി എടുക്കുമ്പോൾ , അതിൽ നിന്ന് രണ്ട് പിടി അരി അമ്മ ഈ ഡബ്ബയിൽ ഇട്ട് വെയ്ക്കും. ഓരോ ആഴ്ച്ചയിലും റേഷൻ കടയിൽ നിന്ന് വ്യത്യസ്ഥ അരി കിട്ടുന്നത് കൊണ്ട് ഈ ടിന്നിലെ അരി ഒരു കോക്ക് ടെയിൽ അരിയാണന്ന് പറയാം. പഞ്ഞ മാസക്കാലം ആകുമ്പോൾ, എന്നു വെച്ചാൽ , അച്ഛൻ്റെ പൈസ വരാൻ വൈകിയാൽ അല്ലെങ്കിൽ ശേഖരേട്ടൻ്റെ റേഷൻ കടയിൽ അരി വരാതായാൽ ഞങ്ങൾക്ക് ശരണം ഈ ഡബ്ബയിൽ വെച്ചിട്ടുള്ള കോക്ക് ടെയിൽ അരിയാണ് . നിറ വ്യത്യാസം ഉള്ള പല വേവ് ഉള്ള അരി. അത് പാകപ്പെടുത്തി എടുക്കാൻ പ്രത്യേകം വൈഭവം തന്നെ വേണം.

അതു പോലെ തന്നെ ഒരു കരുതലിൻ്റെ പേരായിരുന്നു കൊട്ട തേങ്ങ’. എല്ലാ മാസവും പറമ്പിലെ തേങ്ങ വിൽക്കുമ്പോൾ അതിൽ നിന്നും നാലോ അഞ്ചോ തേങ്ങ വിറക് പുരയിലേക്ക് മാറ്റിയിടും. എല്ലാ മാസവും കൃത്യമായി നീക്കി വെയ്ക്കുന്നത് കൊണ്ട് അത്യാവശ്യം നാളികേരം സ്റ്റോക്ക് ഉണ്ടാവും. സ്കൂൾ തുറക്കുമ്പോൾ പുസ്തകം വാങ്ങാൻ കാശ് തികയാതെ വരുമ്പോൾ , അല്ലെങ്കിൽ മാസവസാനം വീട്ട് ചിലവിന് പൈസ തികയാതെ വരുമ്പോൾ , അങ്ങനെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോൾ, കൊട്ട തേങ്ങ വിറകുപുരയിൽ നിന്ന് നാളികേരം വെട്ടുകാരൻ ജയേട്ടൻ്റെ കടയിലേക്ക് യാത്രയാവും. പുള്ളിക്കാരൻ നാളികേരം തരം തിരിഞ്ഞ്  വിലയിടുമ്പോൾ , കിട്ടുന്ന പൈസ നമ്മുടെ ആവശ്യങ്ങൾക്ക് തികയണേന്ന് മനസ്സിൽ പ്രാർത്ഥിക്കും. വിൽക്കുമ്പോൾ  എണ്ണം കുറയുമെങ്കിലും കൃത്യമായി എല്ലാ മാസവും തേങ്ങ മാറ്റി വെച്ച് കൊട്ട തേങ്ങ ബാങ്ക് ബാലൻസ്പൂജ്യമാകാതെ അമ്മ പരിപാലിച്ചിരുന്നു.  ഒരു തരത്തിൽ  ഇത്തരം കരുതലുകൾ ഇന്നത്തെ SIP(systematic investment plan) യുടെ പൂർവ്വികനാണന്ന് പറയാം. നാളേത്തേക്ക് ഉള്ള കരുതൽ.

കൃത്യമായി വരവ് ചിലവ് കണക്കുകൾ അന്നന്ന് തന്നെ ഒരു നോട്ട് ബുക്കിൽ എഴുതി വെയ്ക്കുന്ന ശീലം അമ്മയ്ക്ക് ഉണ്ടായിരുന്നു. എത്രെ നേരം വൈകിയാലും വരവ് ചിലവ് കണക്ക് എഴുതിയിട്ടേ അമ്മ ഉറങ്ങാൻ കിടക്കുകയുള്ളു. ചിലവായ തുക എത്ര ചെറുതാണങ്കിലും അത് രേഖപ്പെടുത്തി വെയ്ക്കും ആളുകൾക്ക് കടം കൊടുത്തതും, വാങ്ങിയതുമായ കണക്കുകൾ, അരി കടുക് വെളിച്ചെണ്ണ തുടങ്ങിയ നിന്ത്യോപയോഗ സാധനങ്ങൾ കടമായി കൊടുത്താലോ അവരിൽ നിന്ന് വാങ്ങിയലോ ആ കണക്കും പുസ്തകത്തിൽ ഉണ്ടാവും. അച്ഛൻ നാട്ടിൽ വരുമ്പോൾ “ദേ നിങ്ങൾ അയച്ചു തന്ന പൈസയുടെ കണക്കുകൾ എല്ലാം ഈ ബുക്കിൽ ഉണ്ടെന്ന്പറഞ്ഞ് പുസ്തകം കാണിച്ചു കൊടുക്കും. അലക്ഷ്യമായി പുസ്തകത്തിൻ്റെ ഏടുകൾ മറച്ചു നോക്കുമെങ്കിലും ,അമ്മയുടെ ഈ പരിശ്രമത്തിന് അച്ഛൻ അഭിനന്ദനങ്ങൾ പറഞ്ഞിട്ടുണ്ടോന്ന് സംശയമാണ്.

ജോലി ചെയ്ത് സമ്പാദിക്കാൻ തുടങ്ങിയപ്പൊൾ അമ്മയുടെ ഈ ശീലങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കിട്ടുന്നതിൽ ഒരോഹരി നാളേത്തേക്ക് മാറ്റിവെയ്ക്കാനും, ഒരു ചെറിയ ഓഹരി മറ്റുള്ളവർക്കായി ചിലവഴിക്കാനുമുള്ള ശീലം. നമ്മുടെ വീടുകളിലെ അമ്മമാർ എത്രെ മെയ്യ് വഴക്കത്തോടെയാണ് വരവ് ചിലവ് നിയന്ത്രിച്ച് ഒരു കുടുബത്തിനെ മുന്നോട്ട് നയിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ University of Oxford ൽ നിന്ന് ബിരുദാനന്തബിരുദം ഉള്ള ധനമന്ത്രിമാരേക്കാൾ എത്രയോ മിടുക്കികളായ അമ്മമാർ.  Happy mother’s day..

Friday, January 6, 2023

*ഒരു new year resolution കത*

ലോകം മുഴുവൻ ന്യൂ ഇയർ ആഘോഷത്തിൽ തിളച്ച് മറയുമ്പോൾ, നുമ്മ നൈറ്റ് ഡ്യൂട്ടിയുടെ തിരക്കിൽ ആയിരുന്നു. ക്ഷിണിതനായി റൂമിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. എന്റെ സാറേ 😀. മൊബൈൽ തുറന്ന് നോക്കിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂട്ടുകാരും ബന്ധുക്കളും അയച്ച പുതുവത്സര ആശംസകളുടെ ഒരു കൂമ്പാരം തന്നേ ഉണ്ടായിരുന്നു ഓരോന്നായി എല്ലാ മെസ്സേജുകളും തുറന്ന് നോക്കി, ഒന്നും വിട്ടു പോകരുതെല്ലോ, ആരുടെ ആശംസകൾ ആയിരിക്കും നമ്മുടെ ഈ വർഷം ധന്യമാക്കുക എന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെ മെസ്സേജ് വായിച്ചും തിരിച്ച് അയച്ചും ഇരിക്കുമ്പോൾ ആണ് അതിനെ തടസ്സപ്പെടുത്തി incoming call വന്നത്. ഇമ്മടെ ചങ്ങാതിയും പ്രവാസിയുമായ ഒരു തൃശ്ശൂർ ഗഡി (നമ്മുക്ക് പുള്ളിയെ മുങ്ങേഷ് എന്ന് തൽക്കാലം വിളിക്കാം )

"ഹലോ ടീ സീ  Happy new year  എന്താണ് വിശേഷങ്ങൾ "?

"Same to you. ആ ഇങ്ങനെ ഒക്കെ പോകുന്നു"

"എന്താണ് ബ്രോ ഒരു മൂഡ് ഇല്ല്യാണ്ട് ന്യു ഇയർ ഒക്കെ അടിച്ചു പോളിച്ചില്ലേ "

" നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നിരിക്കുന്ന എന്നോടാ ബാലാ 😀, നമ്മുക്ക് അതിനുള്ള സൗകര്യം ഒന്നും ഇവിടെ ഇല്ലല്ലോ, നീ ഇത്‌ എവിടെയാ നല്ല ഇടിവെട്ട് മ്യൂസിക് കേൾക്കുന്നുണ്ടല്ലോ? "

"ഞാൻ ജിമ്മിലാടാ, തടി വല്ലാണ്ട് കൂടി, വയർ ചാടി, അപ്പൊ ന്യു ഇയർ തൊട്ട് ജിമ്മിൽ പോകാമെന്ന് കരുതി."

"ഓ New year resolution, നല്ലതാ, പക്ഷെ രണ്ടിസം പോയിട്ട് നിർത്തരുത് "😂😂

"നീ പണ്ടേ ജിമ്മൻ ആയത് കൊണ്ട് നിനക്ക് ഇതിന്റെ ആവശ്യം ഇല്ല്യല്ലോ. നിനക്ക് new year resolution ഒന്നും ഇല്ലടെയ് '

"അങ്ങനെ ഒരു പതിവ് പണ്ടേ ഇല്ലല്ലോ, എനിക്ക് ആണങ്കിൽ  പ്രത്യേകിച്ച് ദുഃശ്ശിലങ്ങളും ഇല്ലല്ലോ  . പിന്നെ ഇനി മേലിൽ ആർക്കും കാശ് കടം കൊടുക്കില്ല്യാന്ന് ഒരു തീരുമാനം എടുത്താലോ എന്ന ആലോചന ഉണ്ട്. ഒരു new year resolutions ആയിക്കോട്ടെ"

"ഹ ഹ അത് എനിക്ക് കൂടി ഉള്ള താങ് ആണെന്ന് മനസ്സിലായി, ഞാനും കാശ് തരാൻ ഉണ്ടല്ലോ.. പെട്ടെന്ന് ഇങ്ങനെ തോന്നാൻ...?"

"ഒന്നും ഇല്ല്യാ.. ഇന്നലെ കൂട്ടുകാരും ഒത്ത് ഏതോ DJ പാർട്ടിയിൽ ആഘോഷിക്കുന്ന നിന്റെ WhatsApp status കണ്ടപ്പോൾ അസൂയ കൊണ്ട്  തോന്നിയത് ആയിരിക്കും 😂പിന്നെ നാലഞ്ച് മാസം മുൻപ് ബില്ല് അടച്ചില്ലങ്കിൽ നിന്റെ  ഫോൺ കട്ടാവുമെന്ന് പറഞ്ഞപ്പോൾ ബില്ല് അടച്ചതും മറക്കണ്ട "

"ഒക്കെ ഓർമ്മ ഉണ്ടാടാ, അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ എല്ലാം സെറ്റാക്കാം.. ഒക്കെ ഡാ കുറച്ച് തിരക്ക് ഉണ്ട്.. പിന്നെ വിളിക്കാം. "


ഫോൺ കട്ടായി.. മുങ്ങേഷിനെ ഇനി അടുത്ത ന്യു ഇയറിന് നോക്കിയാൽ മതി. New year ആശംസകൾ വായിക്കാനുള്ള മൂടും പോയി. ഇരു ചെവിയിലും Ear plug**  തിരുകി കയറ്റി പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി. ജീവിതത്തിൽ കണ്ടു മുട്ടിയ പലതരത്തിലുള്ള "മുങ്ങേഷ്"മാരെ സ്മരിച്ച്, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി പോയി 

** മൈക്കിലുടെ പല തരത്തിലുള്ള അറിയിപ്പുകൾ,വരാന്തയിലൂടെ  ഉച്ചത്തിൽ സംസാരിച്ചു നടക്കുന്ന ആളുകൾ, ഉച്ചക്ക് crew change ന് വരുന്ന ഹെലികോപ്റ്ററിന്റെ ശബ്ദം. അങ്ങനെ പകൽ ഉറങ്ങുന്ന നൈറ്റ്‌ ഡ്യൂട്ടിക്കാരുടെ ഉറക്കം കെടുത്താൻ ഒരുപാട് ഐറ്റംസ് ഇവിടെ ഉണ്ട്. അതു കൊണ്ട് നൈറ്റ്‌ ഡ്യൂട്ടിക്കാരന് ear plug ശരണം. 

എന്റെ ചിറകൊടിഞ്ഞ കിനാവുകൾ


ദ്വീപിൽ ഇപ്പോൾ നല്ല തണുപ്പാണ്. മകരമാസത്തിലെ കുളിർ എന്ന് പറയുന്നത് പോലെ . പുതപ്പിനുള്ളിൽ നിന്നും എഴുനേൽക്കാൻ തോന്നില്ല . പക്ഷെ ജോലിക്ക് പോയില്ലെങ്കിൽ മൊയലാളി ശമ്പളം തരില്ലല്ലോ എന്ന ആലോചിക്കുമ്പോൾ മനസ്സില്ലാ മനസ്സോടെ എഴുന്നേൽക്കും. അന്നേരം അഴകിയ രാവണനിലെ ടെയ്‌ലർ അംബുജാക്ഷൻ ഹനീഫയോട് പറയുന്ന ഡയലോഗ് ഓർമ്മ വരും ..

ഞാൻ : മുതലാളി ഇങ്ങനെ എല്ലാ ദിവസവും ജോലിക്ക് വരണമെന്ന് നിർബന്ധം ഉണ്ടോ ?
മുതലാളി : വേണമെന്നില്ല അഡ്രസ്സ് തന്നോളൂ , ശബളം വീട്ടിലേക്ക് അയച്ചു തരാം .

വളരെ ഉപകാരം മുതലാളി , എന്നാ അഡ്രസ്സ് എഴുതി എടുത്തോളു ....

ഈ വർഷത്ത പോസ്റ്റ് ഒരു ചെളിയോടെ തുടങ്ങാമെന്ന വിചാരിച്ച് 

Tuesday, June 23, 2020

തനിയാവർത്തനം

സീൻ -1
അച്ഛന്റെ കത്ത് വന്നപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അടുത്ത ആഴ്ച്ച അച്ഛൻ നാട്ടിൽ വരുന്നുണ്ടത്രെ. ബോംബേന്ന് പുറപ്പെടുന്ന തിയ്യതിയും എഴുതിയിരുന്നു.അന്നു മുതൽ ആകാംഷയോടെയുള്ള കാത്തിരിപ്പാണ്.ദിവസങ്ങൾക്ക് നീളം കൂടുതൽ അനുഭവപെടാൻ തുടങ്ങും.  അന്നൊക്കെ മിനിമം മൂന്ന് ദിവസം വേണം ബോംബേന്ന് നാട്ടിൽ എത്താൻ. കണക്ഷൻ ട്രെയിൻ വൈകിയാൽ പിന്നേയും വൈകും. അച്ഛൻ വരുമെന്ന് പ്രതീക്ഷിക്കുന്ന അന്ന് രാവിലെ തന്നെ ഞാനും അനിയനും നേരത്തെ ഏണീറ്റ് കാത്തിരിപ്പ് തുടങ്ങും, ഒരാൾ പടിഞ്ഞാപുറത്തും, മറ്റേയാൾ കിഴക്കേപുറത്തും. അച്ഛൻ റോഡിലൂടെ നടന്ന് വരികയാണങ്കിൽ കിഴക്കേപുറത്ത് കാത്തിരിക്കുന്ന ആൾക്ക് ആദ്യം കാണാൻ പറ്റും. അതല്ല ചിറയും തോടും താണ്ടി വരികയാണങ്കിൽ പടിഞ്ഞാപ്പുറത്തിരിക്കുന്ന ആൾക്കായിരിക്കും ആദ്യം അച്ഛനെ കാണാൻ പറ്റുക. അച്ഛനെ ദൂരെന്ന് കാണുമ്പോഴെ “അച്ഛൻ വന്നേന്ന്“ ഉച്ചത്തിൽ വിളിച്ചു കൂവി രണ്ടാളും ഓടിചെല്ലും.അച്ഛന്റെ  അന്നത്തെ വരവ് ഒരു നൊസ്റ്റാൾജിക്ക് ഓർമ്മകളാണ്. രണ്ട് പോക്കറ്റും, വലിയ കോളറും ഉള്ള ഒരു ആകാശനീല ഷർട്ട്,ബെൽ ബോട്ടൻ പാന്റ്. ബോംബേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രമാണ് ആ വസ്ത്രങ്ങൾ അച്ഛൻ ഉപയോഗിച്ചിരുന്നത്. കൈയ്യിൽ ഒരു ഇരുമ്പ് പെട്ടി കാണും,ചിലപ്പോൾ ഒരു കാർബോഡ് ബോക്സ്.ഞങ്ങളെ അച്ഛൻ വാരിപുണരുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍. പിന്നെ അങ്ങോട്ട് സ്വാതന്ത്രത്തിന്റെ ദിനങ്ങളാണ്. അത് ചെയ്യരുത് ഇതു ചെയ്യരുതെന്ന് അമ്മ വിലക്കിയിരുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി കിട്ടുന്നത് അച്ഛൻ വരുമ്പോഴാണ്. കുളത്തിൽ കുളിക്കാൻ, മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ, സിനിമകൾ തിയ്യറ്ററിൽ പോയി കാണാൻ, എല്ലാം അച്ഛൻ ഒപ്പം ഉണ്ടാവും അഥവ ടിക്കറ്റ് കിട്ടിയില്ലങ്കിൽ ക്യൂ നിന്ന് അടുത്ത ഷോ കണ്ടിട്ടേ വീട്ടിലേക്ക് പോരൂ. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ആ ഓലവീട്ടിൽ ഞങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.
ഒന്നര മാസം കഴിഞ്ഞ് അച്ഛൻ തിരിച്ച് പോകുമ്പോൾ ഭയങ്കര സങ്കടമാണ്. ഇനി ഒന്ന് ഒന്നര വർഷം കാത്തിരിക്കണം അച്ഛനെ കാണാൻ.. പെട്ടിയും തൂക്കി അച്ഛൻ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിൽക്കും. ഞാൻ കുറച്ച് വലുതായപ്പോൾ പത്താം കല്ല് ബസ്സ് സ്റ്റോപ്പ് വരെ അച്ഛന്റെ ഒപ്പം പോകുമായിരുന്നു..ഞാൻ പ്രവാസിയാകുന്നതു വരെ ഈ സീനെല്ലാം  ഇങ്ങനെ ആവർത്തിച്ച് കൊണ്ടേ ഇരുന്നു.

സീൻ-2
----------
 കുട്ടൂസ് അതിരാവിലെ തന്നെ ഏണിറ്റ് ഫ്രഷായി, കിഴക്കേപുറത്തെ കസേരയിൽ ഇരിക്കാൻ തുടങ്ങിട്ട് കുറെ നേരായി. ഇടക്ക് ക്ഷമ കെട്ടിട്ട് അമ്മോട് സമയം ചൊദിക്കുന്നുണ്ട്, ഇത്ര നേരായിട്ട് അച്ഛനെ കാണാൻ ഇല്ലല്ലോന്ന് പരാതിപെടുന്നുണ്ട്.  ദൂരെന്ന് കാറ് കാണുമ്പോഴേ സന്തോഷം കൊണ്ട് മുറ്റേത്തേക്ക് ഓടിചെല്ലെന്ന്, കാറിന്ന് ഇറങ്ങി വരുന്ന അച്ഛനെ വട്ടം പിടിച്ചു, പിന്നെ അച്ഛനും മോനും ഭയങ്കര സ്നേഹ പ്രകടനം…. എല്ലാത്തിനും സാക്ഷിയായി സീൻ വണ്ണിലെ നായകൻ തൊട്ടടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു….😀😀


മൂന്നാം തലമുറയേങ്കിലും ഒരു പ്രവാസി ആകാതെ സ്വന്തം മണ്ണിൽ ജോലിയോ ബിസിനസ്സോ ചെയ്തു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോവുകയാണ്. ആ ചിന്തയിൽ നിന്നാണ് ഈ അച്ഛൻ ദിനത്തിൽ ഇങ്ങനെ എഴുതി കൂട്ടിയത്..

Thursday, September 19, 2019

നാരിയൽ കാ പാനി


എങ്ങും ഹിന്ദി വിവാദം കത്തി നിൽക്കാണല്ലോ. സത്യത്തിൽ മലയാളി ഹിന്ദി പഠിക്കുന്നില്ലേ? ഉണ്ടല്ലോ. പണ്ടു മുതലേ സർക്കാർ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സ് മുതലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതലും ഹിന്ദി പഠിപ്പികുന്നുണ്ട് പ്രീഡിഗ്രിക്ക് മാർക്ക് കൂടുതൽ കിട്ടാൻ ഹിന്ദി പഠിച്ചവരും ഏറെ പേർ.ഇത്രെയൊക്ക ആണങ്കിലും മലയാളികൾ ഹിന്ദിയിൽ പിന്നോക്കം തന്നെ(ഇംഗ്ലീഷും തഥൈവ). ഹിന്ദി നമ്മുക്ക് പരീക്ഷക്ക് മാർക്ക് വാങ്ങിക്കാനുള്ള ഒരു വിഷയം മാത്രമായിരുന്നു.ഭാഷ പഠിച്ചാലും അത് നിരന്തരം ഉപയോഗത്തിലൂടെ മാത്രമേ നിലനിൽക്കൂ.ഏത് സാഹചര്യങ്ങളേയും തരണം ചെയ്യുന്ന മലയാളികൾ കേരളം വിട്ടാൽ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
അവസരങ്ങൾ ഉണ്ടായിട്ടും ആയ കാലത്ത് ഹിന്ദി പഠിക്കാത്ത,പരീക്ഷയിൽ പാസ്സ് മാർക്ക് പോലും വാങ്ങിക്കാൻ പറ്റാതിരുന്ന,എന്തിന് ഒരു ഹിന്ദി സുഗമ പരീക്ഷ പോലും എഴുതാത്ത,അത് എഴുതാൻ പോകുന്നവരോട്നിനക്കൊന്നും വേറെ പണിയൊന്നു ഇല്ലേ ടാന്ന് കളിയാക്കിരുന്ന ചങ്ക് ബ്രോസ് എല്ലാം ഇപ്പോൾ മലയാളികളെ ഹിന്ദി പഠിപ്പിക്കാൻ കച്ചമുറുക്കി ഇറങ്ങുന്നത് കാണുമ്പോൾ ബഹുത്ത് രോമഞ്ചിക്കേഷൻ ഹോത്താ ഹേ!!!
ഇന്ന് കേട്ട വല്ല്യ തമാശ :കേരളത്തിലെ യുവാക്കൾ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചു കഴിഞ്ഞാൽ ,അവർ പുറം നാടുകളിലേക്ക് ജോലിതേടി പോകും. അപ്പോൾ പിന്നെ ഇവിടെ ജാഥ വിളിക്കാൻ ആളെ കിട്ടുകയില്ല!! അതു കൊണ്ടാണത്രെ ഇവിടെത്തെ രാഷ്ടീയക്കാർ ഹിന്ദിയെ എതിർക്കുന്നത്
😆😆😆