Tuesday, January 18, 2011

ഗുരുവായൂരപ്പനൊരു വഴിപാട്

വളരെയധികം ടെൻഷനോടു കൂടിയായിരുന്നു അന്ന് പരീക്ഷ ഹാളിലേക്ക് കയറിയത്.പോളി ടെക്നിക്കിലെ അവസാന വർഷത്തെ അവസാന പരീക്ഷ അന്നായിരുന്നു. വീട്ടിൽ നിന്നും നല്ല കണികണ്ടിട്ട് തന്നെയാണ്  പോന്നിട്ടുള്ളത്. നല്ല കണികണ്ടിറങ്ങുക എന്നത് അമ്മയുടെ ഒരു പതിവ് രീതിയാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ, ഞാൻ ഇറങ്ങുന്നതിനു മുമ്പ്,അമ്മ വീടിന് പുറത്ത് വന്ന്, വഴിയിൽ നല്ല ശകുനം വല്ലതുമുണ്ടോന്ന് ചുറ്റുപാടും നോക്കും.ഗ്രീൻ സിഗ്നൽ കിട്ടിയാലെ നമ്മുക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റു.  ചുറ്റുവട്ടത്തുള്ള ശകുന-ദു:ശകുനക്കാരുടെ ലീസ്റ്റ് അമ്മയുടെ പക്കലുണ്ട്.ദുശകുനം കണ്ടിട്ടാണ് പോയതെങ്കിൽ ഞാൻ തിരിച്ചു വരുന്നതു വരെ അമ്മ ഭയങ്കര ടെൻഷനിലാവും. ചില ദിവസങ്ങളിൽ, ഇത്തരം വിശ്വാസങ്ങളിൽ പ്രതിഷേധിച്ച് ഞാൻ ഇറങ്ങി പോകാറുണ്ട്. അങ്ങനെ ഗ്രീൻ സിഗ്നൽ കിട്ടി, നല്ല കണികണ്ട്, പരീക്ഷക്ക് പോയ ഞാൻ, ഇന്റേണൽ എക്സാമിനറുടെ സീറ്റിൽ ദാസ് സാറിനെ കണ്ടതും, ഉള്ള ധൈര്യമല്ലാം ചോർന്ന് പോയി. സാറിന്റെ ബ്ല്ലാക്ക് ലിസ്റ്റിലെ ഒരു പ്രധാനിയായിരുന്നു ഞാൻ എന്നതു തന്നെ കാരണം..നറുക്കൊടുപ്പിൽ, എക്സ്പിരിമെന്റായി കിട്ടിയതോ,പ്രേക്റ്റിക്കൽ ക്ലാ‍സ്സിൽ ഒരിക്കൽ പോലും ഞാൻ ചെയ്തിട്ടില്ലാത്ത മിക്സി. വട്ടം കറങ്ങാൻ പിന്നെ ഒന്നും വേണ്ടല്ലോ. എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മിക്സി കൈലെടുത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെന്ന് തുടങ്ങണം,എങ്ങനെ തുടങ്ങണം,ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ഒരു വിധം പാർട്ട്സ് എല്ലാം പൊളിച്ചടക്കി. അതു എളുപ്പമുള്ള പണിയാണല്ലോ.പക്ഷെ തിരിച്ച് ഫിറ്റ് ചെയ്യാൻ,വിചാരിച്ച് പോലെ പറ്റുന്നില്ല.ഇനി എന്ത് ചെയ്യുമെന്നറിയതെ ചുറ്റും നോക്കിയപ്പോഴാണ്, തൊട്ടടുത്ത ടെബിളിൽ സഹപാഠി പെൺകുട്ടി,  സ്റ്റാർ-ഡെൽറ്റ സ്റ്റാർട്ടറിൽ (പണ്ട് നമ്മുടെ അരിപൊടിപ്പിക്കുന്ന മില്ലുകളിൽ ഉണ്ടായിരുന്ന കുന്ത്രാണ്ടം തന്നെ.) ഗുസ്തി പിടിക്കുന്നത് കണ്ടത്. എത്ര ശ്രമിച്ചിട്ടും സ്റ്റാറിൽ നിന്നും ഡൽറ്റയിലേക്ക് വീഴുന്നില്ല. ലേബിലുള്ള എക്വുബമെന്റെസ് എല്ലാം ജാബവാന്റെ കാലത്തുള്ളതണ്(ജാബുവാന്റെ കാലത്ത് സ്റ്റാർട്ടറും, മിക്സിയും ഉണ്ടായിരുന്നോന്ന് ചോദിക്കരുത്). ടെൻഷൻ കാരണമാവാം,പുള്ളികാരത്തി ആകെ വിയർക്കുന്നുണ്ട്. അന്നേരമാണ് തൊട്ട് അടുത്ത് നിൽക്കുന്നുണ്ടായിരുന്ന അറ്റന്റ്‌ർ വർഗ്ഗിസ് സാറ്, “ഞാനൊന്നു നോക്കട്ടേ കുട്ടി”യെന്ന് പറഞ്ഞ് പുള്ളിക്കാരൻ സ്ക്രൂ ഡ്രൈവർ കൊണ്ടെന്തോ അഡ്ജസ്റ്റ്മെന്റ് ചെയ്ത്, പഴയ KSRTC ബസ്സിന്റെ ഗിയർ മാറ്റുന്ന മാതിരി വളരെ പണിപെട്ട് സ്റ്റാർട്ടർ ലിവർ ആദ്യം സ്റ്റാറിലേക്കും പിന്നെ ഡൽറ്റയിലേക്കും മാറ്റിയിട്ടു,തെറ്റ് ഉണ്ടായിരുന്ന  കൺക്ഷ്ൻസ് മാറ്റി കൊടുത്തു. എന്നിട്ട് ദാസാറിനോട വിളിച്ചു പറഞ്ഞു”സാറെ ഈ കുട്ടിയുടെ ഓകെയാണുട്ടോ”. സംഗതി ശുഭം,എന്തോരു മഹാലുഭാവലൂ.. അതു കഴിഞ്ഞ് എന്റെടുത്തേക്ക് വന്ന സാറിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു. “ഉം എന്താടോ”.’അംബിയിൽ നിന്നും അന്യനേ‘ക്കുള്ള ഭാവമാറ്റം പോലെ, പുള്ളിക്കാരന്റെ മുഖഭാവം മാറിയത് എന്നെ അത്ഭുതപ്പെടുത്തി.“അത്…സാറെ…ഈ മിക്സി അസ്സെബിൾ ചെയ്യാൻ പറ്റുന്നില്ല” ഞാൻ വിക്കി വിക്കി പറഞ്ഞു.കൂടാതെ പ്രാക്റ്റിക്കൽ ക്ലാസ്സിൽ മിക്സി റിപ്പയർ ചെയ്യാനുള്ള അവസരം കിട്ടിയില്ലാന്നുള്ള സത്യം കൂടി പറഞ്ഞു.എന്നെ ഞെട്ടിച്ചു കൊണ്ട് പുള്ളിക്കാരൻ ഉറക്കെ ദാസാറിനോട വിളിച്ചു പറഞ്ഞു,“സാറെ ഇവിടെ ഒരുത്തൻ  വെള്ളം  കുടിക്കുന്നുണ്ട്,അവൻ ഈ എക്സിപിരിമെന്റ് ചെയ്തിട്ടില്ലത്രെ”. ദാസ് സാർ ഇരുന്ന ഇരുപ്പിൽ മുഖമുയർത്തി നോക്കി.ആ കണ്ണുകൾ ഒന്ന് തിളങ്ങി.പ്രതീക്ഷിച്ച ഒരു ഇരയെ തന്നെ കിട്ടിയിരിക്കുന്നു.
“നീയൊക്കെ ക്ലാസ്സിൽ കയറാതെ നടക്കുമ്പോൾ ആലോച്ചിക്കണം, യൂത്ത് ഫെസ്റ്റ്‌വെൽ തൊട്ട് നിന്നെ ഞാൻ നോട്ടമിട്ടിരുന്നതാ.ഒരു അവസരം വരുമെന്ന് എനിക്കറിയാമായിരുന്നു.വർഗ്ഗീസ് സാറെ അവനെ ഹൽ‌പ്പൊന്നും ചെയ്യണ്ടാ, ഇവനൊന്നും ജയിച്ചിട്ട് വല്ല്യ പ്രയോജനമൊന്നുമില്ല”.
എന്ന ദാസാറിന്റെ പ്രഖ്യാപ്നം കേട്ടതോടെ അറ്റന്റെർ അവിടേന്ന് സ്കൂട്ടായി.

രണ്ടാം വർഷം തൊട്ടാണ് എനിക്ക് സാറിന്റെ ‘അരുമ’ ശിഷ്യനാവാൻ കഴിഞ്ഞത്. ന്യൂട്ടണും,ഫാരഡയും,ക്രിച്ചോഫ് പ്രഭുവും ഉണ്ടാക്കി വെച്ച കുറെ നിയമങ്ങളെ എങ്ങനേങ്കിലും മണ്ഡക്കുള്ളിൽ പുഷ് ചെയ്തു കേറ്റാൻ പാടുപെടുന്ന സമയം.മിക്കവാറും ദിവസങ്ങളിൽ എനിക്ക് ഉത്തരമറിയാത്ത ചോദ്യങ്ങൾ ചോദിച്ച് സാറെന്നെ ലേബിൽ നിന്നും പുറത്താക്കും. . ഇന്റേണൽ മാർക്ക്  എന്ന ‘ഡെമോക്ക്ലസിന്റെ വാൾ‘ തലക്കുമുകളിൽ തുങ്ങി കിടക്കുന്ന്തു കൊണ്ട് തിരിച്ച് ഒന്നും മിണ്ടാൻ പറ്റില്ല. പല വിദ്യാലയങ്ങളിലും അധ്യാപകർ ഇഷ്ടമില്ലാത്ത വിദ്യാർത്‌ഥികളെ കുടുക്കാൻ മനപൂർവ്വം മാർക്ക് കുറയ്ക്കുകയും, രാത്രിയുടെ മറവിൽ അദ്യാപകനെ കുനിച്ചുനിർത്തി വിദ്യാർത്ഥികൾ ഇടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് യൂത്ത് ഫെസ്റ്റിവെൽ വരുന്നത്.പോളിക്കാർക്ക് അർമ്മാദിക്കാൻ പറ്റുന്ന രണ്ടേ രണ്ട് അവസരങ്ങളാണ് യൂത്ത് ഫസ്റ്റിവെല്ലും, കോളേജ് ഡേയും. അന്ന് ഉജ്ജാല കളറുള്ള കളസങ്ങൾ മാറ്റി എല്ലാവരും ചെത്ത് ഡ്രെസ്സിലേക്ക് മാറും,ചിലരെല്ലാം അപ്പന്റെ പഴയ വെൽബോട്ടം പേന്റും,നീളൻ കോളർ ഷർട്ടും ഇറക്കുന്ന്ത് അന്നായിരിക്കും.ഡിപ്പാർട്ടുമെന്റെ വൈസിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടുന്ന്തും, കൂകിവിളിക്കുന്ന്തും അന്നു തന്നെ. അവസാന വർഷ ഇലക്ട്രിക്കലിലെ പുലികുട്ടികൾ ചേർന്നുണ്ടാക്കിയ ‘ഡ്രാഗൺസ് E3’ യിൽ ഞാനും ഒരു മെംബറായിരുന്നു. തല്ലു കൊടുക്കാനും അതിലേറെ വാങ്ങിക്കാനുമുള്ള ഒരു ടീം. സ്റ്റേജിൽ ലളിതഗാനം പാടി കൊണ്ടിരിക്കുന്ന സിവിലിലെ പെൺകുട്ടിക്കെതിരെ നമ്മുടെ ടീം കൂകി വിളിതുടങ്ങി.  ആ പെൺകുട്ടിയുടെ ദയനീയത കണ്ടിട്ട്, ഞാൻ എഴുനേറ്റ് നിന്ന് നമ്മുടെ ഗഡികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. അതേസമയം തന്നെ, ആ വർഷത്തെ യൂത്ത് ഫസ്റ്റ്‌വെല്ലിന്റെ ചുമതലയുണ്ടായിരുന്ന ദാസ് സാറ് ബഹളം കേട്ട് ഓഡിറ്റോറിയത്തിലേക്ക് വന്ന്തും ഒരുമിച്ചായിരുന്നു.പുള്ളി നോക്കിയപ്പോൾ, കാതിൽ കുരിശ് കമ്മലിട്ട് കൌബോയ് ഹാറ്റും വെച്ച് ഒരുത്തൻ, മൂസിക്ക് ഡയറക്ടറെ പോലെ കയ്യും വീശി ഏഴുനേറ്റ് നിൽക്കുന്നു.സത്യം പറഞ്ഞാൽ കമ്മലും ഹാറ്റും അതു വരെ തൊട്ടടുത്ത് ഇരുന്നിരുന്ന ഒരുത്തന്റെ ശരീരത്തിനെ അലങ്കരിച്ചിരുന്നതായിരുന്നു. ഏതു സമയത്താണാവേ ആ കുരിശെടുത്ത് അണിയാൻ തോന്നിയത്.വരാനുള്ളത് വഴിയിൽ തങ്ങുകയില്ലല്ലോ. ഞാൻ കുകിയിട്ടില്ലാന്ന് ആണിയിട്ട് പറഞ്ഞിട്ടും യൂത്ത് ഫസ്റ്റ്‌വെൽ കഴിയുന്നതു വരെ ഓഡിറ്റേറിയത്തിൽ കയറരുതെന്ന്  എനിക്ക് ബേൻ കിട്ടി.അങ്ങനെയാണ് പുള്ളികാരന്റെ ഹിറ്റ് ലിസ്റ്റിൽ ഞാനിടം നേടിയത്.

നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് ഞാനാ മിക്സി ഒരുവിധത്തിൽ അസ്സംബിൾ ചെയ്‌തെടുത്തിട്ട് സാറിന് റിപ്പോർട്ട് ചെയ്തു. പുള്ളി അടുത്തു വന്നിട്ട് “നീ ഇതിന്റെ വൈന്റിങ്, ആർമേച്ചർ തുടങ്ങിയവ ചെക്ക് ചെയ്തോന്ന് ചോദിച്ചു. സത്യത്തിൽ ടെൻഷന്റ് ഇടയിൽ ഞാനാക്കാര്യം മറന്നു പോയിരുന്നു.
“പിന്നെ എന്തൂട്ടിനാ ഇത് നീ പോളിച്ചു നോക്കിയത്, ഞാൻ ഇതിന് സപ്ലെ കൊടുക്കാൻ പോവുകയാ,മിക്സി കറങ്ങിയില്ലങ്കിൽ നീ സപ്ലിമെന്റ്‌റി പരീക്ഷക്ക് തെയ്യാറായിക്കോ”.. ദൈവമേ.. പാ‍സ്സ് മാർക്ക് വാങ്ങിയാണങ്കിലും ഇതുവരെ ഒരു പരീക്ഷയിലും തോറ്റിട്ടില്ല,ഇതിൽ തോറ്റാൽ ഒരു വർഷം പോകും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, മാതാപിതാക്കളുടെ പ്രതീക്ഷ… അങ്ങനെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ ഫാസ്റ്റ് ഫോർവേഡിൽ കടന്നു പോയി. പെട്ടെന്ന് മനസ്സിൽ’ കൃഷ്ണാ എന്നെ ഈ പരീക്ഷണത്തിൽ നിന്നും രക്ഷിക്കണേ, ഇതിൽ വിജയിച്ചാൽ ഗുരുവായൂരിൽ വന്ന് ശയനപ്രദക്ഷിണം നടത്താമേ”ന്ന്  ആരോ മനസ്സിൽ പറഞ്ഞു. സാറ് സപ്ലെ കൊടുത്തതും മിക്സി വളരെ സ്മൂത്തായി കറങ്ങി. എന്റെ മുഖം തെളിഞ്ഞു. "ഇത്  കറങ്ങിന്ന് വിചാരിച്ചിട്ട് നീ ജയിക്കുമെന്ന് കരുതണ്ട്, എന്തായാലും നീ തോൽക്കുമെന്ന് സാറ് ഷൌട്ട് ചെയ്തു പറഞ്ഞങ്കിലും മനസ്സിൽ ജയിക്കുമെന്ന ആത്മവിശ്വാസം നിറഞ്ഞിരുന്നു. റിസൾട്ട് വന്നപ്പോൾ പാസ്സ് മാർക്ക് ഉള്ളുവെങ്കിലും ഞാൻ ജയിച്ചു. പിന്നെ ഗുരുവായൂർ പോയി ജീവിതത്തിൽ ആദ്യമായി ശയനപ്രദക്ഷിണം ചെയ്തു. കഴിഞ്ഞ തവണ ലീവിനു പോയപ്പോൾ ആദ്യ ശയനപ്രദക്ഷിണത്തിന്റെ പതിനാലാമത് വാർഷികം പ്രമാണിച്ച് ഒന്നുക്കുടെ ഉരുണ്ടു. ഒരു റൌണ്ട് ഉരുണ്ടേഴ്ന്നേറ്റപ്പോൾ “അല്ലാ വീട്ടിന്ന് പോരുമ്പോൾ പറഞ്ഞത് മൂന്ന് റൌണ്ട് ഉരുളുമെന്നാണല്ലോ, ഇത് ഒന്നേ ആയിട്ടുള്ളൂ”ന്ന് ഭാര്യയുടെ ഓർമ്മപെടുത്തൽ. സാരമില്ല അടുത്ത തവണ വരുമ്പോൾ പെന്റിങ് ഉള്ളത് ഉരുളാമെന്ന് പറഞ്ഞ് പ്രശ്നം സൊൾവാക്കി. നമ്മള് കഷ്ടപ്പെട്ട് ഉരുളുന്നതു കാണുമ്പോൾ ഭാര്യക്ക് ചിലപ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടാവാം.

പറയാൻ വിട്ടു പോയത്
ഞാൻ ഏതേങ്കിലും ഒരു പ്രത്യേക ദൈവത്തിന്റെ ഫേനൊന്നുമല്ലായിരുന്നു. വിദ്യക്കായി സരസ്വതിയേയും, ധനത്തിനായി ലക്ഷ്മി ദേവിയേയും, വിഘ്നങ്ങളകറ്റാൻ ഗണപതിയേയും, റേഷൻ കാർഡിൽ നിന്നും പേര് വെട്ടാതിരിക്കാൻ ശിവനേയും, മുതലാളിത്ത- സാമ്രാജ്യത്വ ശക്തികളെ ഭയമുള്ളതു കൊണ്ട് മാർക്സിനേയും ഒരു പോലെ  പ്രാർത്ഥിച്ചിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഗുരുവായൂർ കൃഷ്ണനോട് പ്രത്യേകമായ  മമത കാണിക്കുന്നുണ്ടോന്ന് ഒരു സംശയം.

Tuesday, November 30, 2010

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം.


ഇന്ന് ലോക എയ്ഡ്സ് ദിനം‍.ലോകത്ത് ഉണ്ടായതിൽ വച്ചേറ്റവും മാരകമായ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന്തിനും, രോഗത്തിനെതിരെയുള്ള ചെറുത്ത് നിൽ‌പ്പിന് ശക്തി  കൂട്ടാനുമായി ഒരു ദിനം.ദിനം പ്രതി ലോകത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിവരുകയാണ്.ഏകദേശം 25 മില്ല്യൺ ആളുകൾ ഈ മാരക രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.33 മില്ല്യൺ ആളുകൾ HIV ബാധിതരായി ഈ ലോകത്ത് ജീവിക്കുന്നു..അതിൽ തന്നെ സ്ത്രീകളും കുട്ടികളും കൂടുതൽ...എയ്ഡ്സ് രോഗികളുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.
HIV ബാധിതനായ ഒരു വ്യക്തിക്ക്, രോഗത്തേക്കാൾ സമൂഹം നൽകുന്ന ഒറ്റപ്പെടുത്തൽ ആണ് അവനെ മാനസികമായി തകർക്കുന്നത്.അതിനു കാരണം ഈ രോഗത്തെ കുറിച്ച് ജനങ്ങളിൽ ഇന്നും നിലനിൽക്കുന്ന തെറ്റ് ധാരണകൾ തന്നെ. സാംസ്കാരികമായും,വിദ്യാഭാസപരമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന മലയാ‍ളികൾ ഈ കാര്യത്തിൽ ഒട്ടും പിന്നിലെല്ലാന്ന് ഏറെ വേദനാജനകമാണ്.അതിന് നമ്മുടെ കയ്യിൽ ഏറെ ഉദാഹരണങ്ങളും ഉണ്ട്. HIV ബാധിക്കുന്ന ഏറെ പേരും,പ്രതേകിച്ച് സ്ത്രീകളും, കുട്ടികളും അവരുടെ തെറ്റ് മൂലമല്ല രോഗികളായിട്ടുള്ളത്.അവർ മറ്റുള്ളവരിൽ നിന്ന്  സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നുണ്ട്..അവരെയും ജീവിക്കാൻ അനുവദിക്കുക..

Tuesday, September 7, 2010

ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്


യാത്രാസ്വാതന്ത്രം പോലും നിഷേധിച്ച ഒരു ഹർത്താൽ ദിനത്തിലായിരുന്നു, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത്. ഇണങ്ങിയും, പിണങ്ങിയും, വിരഹവും-പ്രണയവുമൊക്കയായി  ഇന്ന് (sept 08) അഞ്ചു വർഷം തികയുന്നു. ഓരോ ഹർത്താൽ ദിനത്തിലും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ, കല്ല്യാണദിവസം ഹർത്താൽ മൂലം ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓർക്കറുണ്ട്. കല്ല്യാണത്തിന്റെ തലേദിവസം ഉച്ചയോടു കൂടി വളരെ അപ്രതീക്ഷമായിട്ടായിരുന്നു, ഇന്ധന വില വർദ്ധവിനെതിരെയുള്ള ഇടതു പാർട്ടികളുടെ ഹർത്താൽ പ്രഖ്യാപനം. ആശുപത്രി, പാൽ വിതരണം, തീർത്‌ഥാടനം, വിവാഹം തുടങ്ങിയവക്ക് യാതൊരു തടസ്സവും ഉണ്ടാക്കില്ലന്ന് പ്രാഖാപിക്കുമെങ്കിലും, ഹർത്താൽ ദിനത്തിൽ പ്രഖ്യാപനങ്ങളെല്ലാം കാറ്റിൽ പറത്തി ഹർത്താലനുകൂലികൾ തെരുവിൽ അഴിഞ്ഞാടുകയാണ് പതിവ്.

 ന്യൂസ് പരന്നതോടെ ഹർത്താലിന്റെ ആശങ്കകൾ പങ്കുവെയ്ക്കാൻ ആളുകളുടെ തുരുതുരായുള്ള ഫോൺ വിളികൾ. പല ബന്ധുക്കളും,സുഹൃത്തുക്കളും കല്ല്യാണത്തിനു വരാൻ കഴിയില്ലെന്ന് അറിയിച്ചു. കല്ല്യാണം മാറ്റിവെയ്ക്കാൻ സാധ്യതയുണ്ടോന്ന് ചേദിച്ചവരും അകൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻ‌കൂട്ടി ഏൽ‌പ്പിച്ചിരുന്നതു കൊണ്ടും, പരിചയമുള്ളവരായതു കൊണ്ടും ടെമ്പോട്രാവലർ ഡ്രൈവർമാർ  അവരുടെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് സമ്മതിച്ചു.  കല്ല്യാണ തലേന്ന് ഉച്ചക്ക് തുടങ്ങിയ മഴക്ക് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഒരു ശമനം വന്നിരുന്നു. വീട്ടിൽ നിന്നും എട്ട് – പത്ത് കിലോമീറ്റർ ദൂരം യാത്ര ചെയ്യണം കല്ല്യാണമണ്ഡപത്തിൽ എത്താൻ. വാഹനങ്ങളിലല്ലാം ‘രാജേഷ് വെഡ്സ് പ്രിയ‘ എന്നതിനേക്കാൾ വളരെ വലുപ്പത്തിൽ ‘വിവാഹം’ എന്നെഴുതി, മുൻ ഗ്ലാസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു.നേരം വൈകിയതു കൊണ്ട് കൂട്ടുകാരന്റെ കാറിൽ കയറി മെയിൻ റോഡ് വിട്ട് ഷോർട്ട് കട്ട് വഴിയിലൂടെ ഞാൻ കല്ല്യാണമണ്ഡപത്തിലേക്ക് എത്തിചേർന്നു. ചെറുക്കനും കൂട്ടരും യാത്ര ചെയ്യുന്ന വാഹനവ്യൂഹത്തിന്റെയും, കല്ല്യാണചെറുക്കൻ സ്ലോമോഷനിൽ ഇറങ്ങുന്ന സീനും പകർത്താൻ കഴിയാത്തതിൽ ക്യാ‍മറമേൻ കുറച്ച് നീരസം പ്രകടപ്പിച്ചിരുന്നു. കാരണം അവർ എത്തിച്ചേരുന്നതിനു മുൻപേ ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നിരുന്നു. കല്ല്യാണത്തിന്റെ ചടങ്ങുകളെല്ലാം യഥാർത്‌ഥ്ത്തിൽ നിയന്ത്രിക്കുന്നത് അവരാണല്ലോ. ആളുകൾ കുറവായിരുന്നെങ്കിലും കല്ല്യാണം ഭംഗിയായി നടന്നു.  വൈകീട്ടുള്ള റിസെപ്ഷനായിരുന്നു അടുത്ത പ്രശ്നം. പെണ്ണിന്റെ വീട്ടിൽ സദ്യക്കു വന്നിരുന്ന ആളുകളുടെ കുറവ് കണ്ടിട്ടാവാം അച്ഛൻ ഉച്ചക്ക് തന്നെ പാചകകാരൻ പയ്യനോട് “കോഴിക്കറി ചാറ് വറ്റിച്ച്  ഡ്രയ് ആക്കിക്കോന്ന്” വിളിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ഐറ്റംസെല്ലാം കുറച്ച്ധികം ബാക്കി വന്നു. സദ്യ കഴിഞ്ഞ് മടങ്ങുന്ന ബന്ധുക്കൾക്ക്, അച്ഛൻ ആവശ്യാനുസരണം കോഴിക്കറിയും പത്തിരിയും, ബട്ടൂരയും പോളീത്തീൻ പേക്കറ്റിൽ പൊതിഞ്ഞ്  കൊടുക്കുന്നുണ്ടായിരുന്നു.വീട്ടിൽ ചെന്നിട്ട് അത്താഴത്തിന് ഒന്നും ഉണ്ടാക്കണ്ടല്ലോ, ഹർത്താലിനെ വകവെയ്ക്കാതെ കല്ല്യാണത്തിനു പങ്കെടുത്തത്തിന് അച്ഛന്റെ വക ഒരു ചെറിയ സമ്മാനം.
അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റോരു സെപ്റ്റംബർ എട്ടിന്റെ തലേന്ന് ദേശീയ പണിമുടക്കായത് തികച്ചും യാദൃശ്ചികമായി തോന്നി.

Friday, August 27, 2010

മദ്യവിൽ‌പ്നയുടെ തത്സമയ സം‌പ്രേഷണം

ഇക്കഴിഞ്ഞ ഓണത്തിന് മദ്യവിൽ‌പനയുടെ റെക്കോർഡിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാർത്താചാനലുകൾ മത്സരിച്ചപ്പോൾ അങ്ങനെ ഒരു സാധ്യതയെ കുറിച്ചാണ് ആലോച്ചിച്ചത്. ഉത്രാട-തിരുവോണ ദിനങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചാലകുടിയെ പിന്തള്ളി കരുനാഗപ്പള്ളി ഒന്നാമെതെത്തിയ വാർത്ത കേട്ടപ്പോൾ, ഏതേങ്കിലും സ്കൂൾ യുവജനോത്സവ പോരാട്ടമോ, ഇലക്ഷനിലെ വേട്ടെണ്ണലിന്റെയോ പ്രതീതിയാണ് ഉണ്ടായത്.വരും വർഷങ്ങളിലെ ആഘോഷ ദിനങ്ങളിൽ പ്രത്യേക ന്യൂസ് റൂമിലിരുന്ന്, ബീവേറേജ് കോർപ്പറേഷന്റെ എല്ലാ ബ്രാഞ്ചിൽ നിന്നുള്ള കണക്കുകൾ ചാനലുകൾ തത്സമയം റിപ്പോർട്ട് ചെയ്യുമായിരിക്കും.അത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും.
നികോഷ് : നമസകാരം.ഓണം പ്രമാണിച്ച് കേരളത്തിൽ  മദ്യ വിൽ‌പന തകൃതിയായി              നടക്കുകയാണ്. ഇതു വരെയുള്ള കണക്കുകൾ വെച്ച് നോക്കിയാൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കപെടാനാണ് സാധ്യത.വർഷങ്ങളായി ഏറ്റവും കൂടുതൽ മദ്യം വിറ്റ് പോകുന്ന ചാലകുടിയിൽ നിന്നും ഞങ്ങളുടെ പ്രതിനിധി കൈലേഷ് നമ്മോടപ്പം ചേരുന്നു..”കൈലേഷ് എന്താണ് ചാലകുടിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ.കഴിഞ്ഞ വർഷം അവർക്ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധ്യതയുണ്ടോ?

കൈലേഷ് : രാവിലെ ഷോപ്പ് തുറക്കുന്നതിനു മുൻപ് തന്നെ വളരെ നീണ്ട ക്യൂ  ഇവിടെ രൂപപ്പെട്ടിരുന്നു.അവർ വളരെ അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ക്യൂ‌വിൽ നിൽക്കുന്നതെന്ന് ഈ വീഡീയോ ദൃശ്യങ്ങൾ കണുമ്പോൾ നമ്മുക്ക് മനസ്സിലാവും.മാനുഷ്യരെല്ലാം ഒന്നു പോലെ ആമോദത്തോടെ വസിക്കുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബീവേറേജിന്റെ മുന്നിലാണെന്ന്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം എന്തു വിലകൊടുത്തും തിരിച്ചു പിടിക്കുമെന്ന ദൃഡനിശ്ചയം ഓരോ മുഖത്തും കാണാൻ കഴിയും. അതേ പറ്റി ഇവിടുത്തെ സ്ഥിരസാന്നിദ്ധമായ അയ്യപ്പൻ ചേട്ടനോട് ചോദിക്കാം. “ചേട്ടാ എന്ത് തോന്നുന്നു, ഇപ്രാവിശ്യം നിങ്ങൾ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുമോ?

അയ്യപ്പൻ ചേട്ടൻ: അത് എന്തൂട്ട് ചോദ്യാണ്ടാ,ഇപ്രാവിശ്യം ഞങ്ങള് ഒന്നാം സ്ഥാനം അടിച്ചെടുക്കും.കഴിഞ്ഞ തവണ കരുനാഗപള്ളിയിൽ ഓണാത്തിന്റെ അവസരത്തിൽ ചില പ്രശ്നങ്ങൾ കാരണം പുറത്തു നിന്നും കുറെ ആളുകൾ വന്നിരുന്നു.അങ്ങനെ വാടകക്ക് ആളുകളെ ഇറക്കിയാണ് അവർ ഒന്നാം സ്ഥാനം നേടിയത്.ഇപ്രാവശ്യം നമ്മളും ആളെയിറക്കിട്ടുണ്ട്.

കൈലേഷ്: നികേഷ് ഇതാണ് ഇവിടുത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ, ആളുകൾ ഇപ്പോഴും ബസ്സിലും ഓട്ടോയിലും കൂട്ടം കൂട്ടമായി വന്നു ചേരുന്ന കാഴ്ചയാണ് കാണുന്നത്.ചാലകുടിയിലെ ബീവറേജിന്റെ മുന്നിലുള്ള കുടിയന്മാരുടെ ഇടയിൽ നിന്നും ക്യാമറമേൻ സാബു കഞ്ഞികുഴിയോടൊപ്പം കൈലേഷ്.......

നികോഷ് :കഴിഞ്ഞ തവണ തിരുവോണത്തിന് അട്ടിമറി വിജയം നേടിയ കരുനാഗപ്പള്ളിയിൽ നിന്നുള്ള വിശേഷങ്ങളുമായി സജി നമ്മോടെപ്പം ചേരുന്നു..സജി എന്താണ് അവിടെത്തെ വിവരങ്ങൾ.ചാലകുടിയിൽ നിന്നും പിടിച്ചെടുത്ത ഒന്നാം സ്ഥാനം കരുനാഗപ്പള്ളി നിലനിർത്താൻ സാധ്യതയുണ്ടോ?

സജി:നികോഷ്...ഇവിടെത്തെ തിരക്ക് കണുമ്പോൾ അങ്ങനെ ഒരു സാധ്യത തള്ളികളയാൻ പറ്റില്ല.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം,ഇപ്രാവിശ്യം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ, സ്ത്രീകൾക്കായുള്ള പ്രത്യേക കൌണ്ടറിൽ,ഏതാനും കോളേജ് പിള്ളേർ ബീയർ വാങ്ങി കൊണ്ട് പോയതൊഴിച്ചാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ലാന്നാണ്.വരും വർഷങ്ങളിൽ അതിനൊരു മാറ്റം ഉണ്ടാവുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

നികോഷ് : അവിടെ ഏതേങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?,മദ്യങ്ങളുടെ ഇനം തിരിച്ചുള്ള വിറ്റുവരവ് ലിസ്റ്റ് ലഭ്യമായിട്ടുണ്ടോ?

സജി: മദ്യം വാങ്ങിയവർ അവ പെട്ടിഓട്ടോയിൽ കയറ്റുന്നിടയിൽ ചില യൂണിയൻ‌കാർ ചെറുതായി പ്രശ്നങ്ങൾ ഉണ്ടാക്കിയതൊഴിച്ചാൽ പൊതുവെ സമാധാനപരമായ അവസ്ഥയാണ് ഇവിടെയുള്ളത്.ഇനം തിരിച്ചുള്ള ലിസ്റ്റ് ഇപ്പോൾ ലഭ്യമായിട്ടില്ല.എങ്കിലും ഒരു ഏകദേശ കണക്കനുസരിച്ച് പതിവു പോലെ റം തന്നെയാണ് മുന്നിട്ട് നിൽക്കുന്നെതെന്ന് പറയാം.കരുനാഗപള്ളി ബീവറേജിന്റെ മുന്നിലുള്ള ‘നാഗങ്ങൾ’ക്കിടയിൽ നിന്നും സജി....

നികോഷ് : ഓരോ ബീവേറേജ് ഔട്ട്ലെറ്റും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെയ്ക്കുന്നത്.മദ്യവിൽ‌പനയിൽ ഒരു സർവ്വകാല റെക്കോർഡ് നമ്മുക്ക് പ്രതീക്ഷിക്കാം.ചാലകുടിയോ,കരുനാഗപള്ളിയോ അതോ ഇവരണ്ടുമല്ലാതെ മൂന്നാമതൊരു ജില്ല അട്ടിമറി നടത്തുമോ? കത്തിരുന്നു കാണാം.ഇടവേളയ്ക്ക് ശേഷം ഏറ്റവും പുതിയ വിശേഷങ്ങളുമായി ന്യൂസ് തുടരും
പരസ്യം
“വൈകീട്ടെന്താ പരിപാടി...?”  

Thursday, August 19, 2010

ഓണാശംസകളോടേ....

പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ട് മലയാളം ചാനലുകളിൽ ആഘോഷതിമർപ്പ് തുടങ്ങി.നക്ഷത്ര രാജകുമാരിമാരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഓണവിശേഷങ്ങളുടെ   പൊങ്ങച്ചങ്ങൾ കേൾക്കാം. നടിമാരല്ലാം ചട്ടിയും കലവുമായി ഓണപുടവയുടുത്ത് ലുടുക്ക് പാചകവിധികളുമായി നിരന്നു കഴിഞ്ഞു.പരസ്യങ്ങളിൽ ഓഫറുകളുടെ പെരുമഴക്കാലം. മൂപ്പിളമ അനുസരിച്ച് മമ്മുട്ടി മുതൽ മണികുട്ടൻ വരെയുള്ളവരുടെ സിനിമകൾ ഒന്നിനു പുറകെ ഒന്നായി കാണാം...ആന്ദലബ്ദ്ധിക്ക് ഇനിയെന്ത് വേണം.ഓണം ഏത് ചാനലിന്റെ കൂടെ ആഘോഷിക്കുമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ്, വർണ്ണ കവറിൽ മാതൃഭൂമി ഓണപ്പതിപ്പ് കിട്ടിയത്.ജ്യോതിർമയിയുടെ മുഖചിത്രത്തോടു കൂടി രണ്ട് പുസ്തകം.പക്ഷെ പതിവു പോലെ ഉൾപേജുകളിൽ പകുതിയും പരസ്യം തന്നെ. കേരളത്തിലെ സകല ചാത്തൻസേവക്കരുടേയും,ജ്യോത്സന്മാരുടെയും,വൈദ്യന്മാരുടെയും വലുതും ചെറുതുമായ നിരവധി പരസ്യങ്ങൾ നിറഞ്ഞ ഓണസമ്മാനം.200രൂപ കൊടുത്ത്(നാട്ടിൽ 45രൂപയേ ഉള്ളു) ഈ പരസ്യഭാണ്ഡം വാങ്ങിക്കണമായിരുന്നോന്ന് ന്യായമായും സംശയിച്ചു. ഈ ഓണതിരക്കിനിടയിൽ ഇപ്രാവിശ്യം മാവേലി  ബീവറേജിന്റെ ഏത് ബ്രാഞ്ചിലാണാവോ സന്ദർശിക്കാൻ പോകുന്നത്. .ചാല’കുടി’യിലായിരിക്കുമോ.ആവാൻ വഴിയില്ല.അവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്.